
കോഴിക്കോട്: ദേശീയപാതയിലൂടെ പോകുകയായിരുന്ന വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍.
പന്തീരാങ്കാവ് ടോള്‍ പ്ലാസക്ക് സമീപം വ്യാഴാഴ്ച പുലർച്ചെ നാലരയോടെയാണ് മൂന്ന് വാഹനങ്ങള്‍ക്കുനേരെ പ്രതികള്‍ കല്ലെറിഞ്ഞത്. മാത്തറ കോന്തനാരിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഗോവിന്ദപുരം സ്വദേശി 22 കാരനായ വരുണ്‍, 17-കാരൻ എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് പിടികൂടിയത്.
ദേശീയപാതയിലൂടെ പോവുകയായിരുന്ന ഒരു ലോറിക്കും രണ്ട് കാറുകള്‍ക്കും നേരെയാണ് കല്ലേറുണ്ടായത്. മൂന്ന് വാഹനങ്ങളുടെയും മുൻവശത്തെ ഗ്ലാസുകള്‍ തകർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം നടന്ന ഉടൻതന്നെ വാഹനങ്ങളിലെ ഡ്രൈവർമാർ പന്തീരാങ്കാവ് പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ സമീപത്തെ കെട്ടിടങ്ങളില്‍ നിന്നായിരിക്കും കല്ലെറിഞ്ഞതെന്ന നിഗമനത്തിലാണ് എത്തിയത്.
എന്നാല്‍, അന്വേഷണം നടത്തിയപ്പോള്‍ ഇതുവഴി സഞ്ചരിച്ച ഒരാളില്‍ നിന്നും പ്രതികള്‍ എത്തിയ കാറിനെക്കുറിച്ച് സൂചന ലഭിച്ചു. ഈ കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം പ്രതികളിലേക്ക് പോലീസ് എത്തിയത്.







