
തിരുവനന്തപുരം: ഹൈന്ദവ വിശ്വാസത്തിനോടും ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരോടും സിപിഎം ചെയ്തത് പൊറുക്കാനാവാത്ത വഞ്ചനയാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു. ആദ്യം, 2018-ൽ ശബരിമലയുടെ സംസ്കാരം തകർക്കാനായിരുന്നു അവർ ശ്രമിച്ചത്. തുടർന്ന് അവർക്കെതിരെ പ്രതിഷേധിക്കുന്ന അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്യുന്നത് കണ്ടു. പിന്നാലെ ഇപ്പോൾ ജനങ്ങളെ കബളിപ്പിക്കാൻ അയ്യപ്പസംഗമം സംഘടിപ്പിച്ചിരിക്കുന്നു. ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണം മോഷ്ടിക്കുന്നതിനിടയിലാണ് ഇതെല്ലാം നടന്നിരിക്കുന്നത്.
അഴിമതിക്കാരും, നാണമില്ലാത്തവരും, ധിക്കാരികളും ഹിന്ദുക്കളോട് വിവേചനം വച്ചുപുലർത്തുന്നവരുമാണ് പിണറായി വിജയന്റെ സിപിഎം എന്ന് കഴിഞ്ഞുപോയ സംഭവങ്ങളിൽ നിന്ന് വ്യക്തം. പിണറായി വിജയന്റെ സിപിഎമ്മിന് ഒന്നുമേ പവിത്രമല്ല.ക്ഷേത്രങ്ങളിലെ അഴിമതിയും മോഷണവും പോലും അവർക്ക് ശരിയാണ്. അഴിമതിയിൽ ആരാണ് മുന്നിലെന്ന മത്സരത്തിലാണ് സിപിഎമ്മും കോൺഗ്രസും. ഈ സർക്കാർ നടത്തിയിട്ടുള്ള കുറ്റകൃത്യങ്ങൾ കൃത്യമായി അന്വേഷിക്കേണ്ടത് സ്വതന്ത്രാധികാരമുള്ള ഏജൻസികളാണെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവനയില്‍ പറഞ്ഞു