
കുട്ടനാട്: ആലപ്പുഴയിൽ കെഎസ്ഇബി സബ് എഞ്ചിനീയറെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പുളിംങ്കുന്ന് പഞ്ചായത്ത് 15-ാം വാർഡിൽ കണ്ടത്തിൽ പറമ്പിൽ വീട്ടിൽ ടി നിജു (47)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മഞ്ഞപ്പിത്ത രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന നിജുവിനെ തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് വീട്ടിൽ നിന്നും കാണാതായത്. ഇതിന് പിന്നാലെ നാട്ടുകാർ പരിസര പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. രാവിലെ പുളിങ്കുന്ന് പോലീസും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയിരുന്നു.
നിജുവിന്റെ വീടിന് മുൻവശമുള്ള തോട്ടിൽ വീണതാകാം എന്ന സംശയത്തെ തുടർന്ന് ആലപ്പുഴ സ്കൂബ ടീമിലെ ഡൈവർമാരായ എച്ച് ഹരീഷ്, കെ എസ് ആന്റണി, കെ ആർ അനീഷ് എന്നിവർ സംശയം പറഞ്ഞ സ്ഥലങ്ങളിൽ ഡൈവിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു. ഡൈവിങ് തുടർന്ന് കൊണ്ടിരിക്കെയാണ് നിജുവിൻ്റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ ദൂരെയായി തുറവശ്ശേരി തോട്ടിൽ വയലാറ്റു ചിറ പാലത്തിന് സമീപത്ത് നിന്നും മൃതദേഹം വെള്ളത്തിൽ പൊങ്ങിയ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ രേഖ, മകൻ. നീരജ്. അച്ചൻ. പരേതനായ തങ്കപ്പൻ. അമ്മ പരേതയായ കൗസല്യ.