
ഡല്‍ഹി: കോവിഡ് വാക്സിനേഷൻ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന സർക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു.
വാക്സിനേഷന് ശേഷം നിരവധി പേർ മരിക്കാനിടയായ സാഹചര്യത്തിൽ വാക്സിൻ ഗുണത്തേക്കാളേറെ ദോഷം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.വി തോമസിന്റെ അഭ്യർത്ഥന. വാക്സിൻ എടുത്ത തന്റെ ഭാര്യ വൃക്കയും ഹൃദയവും തകരാറിലായി ആഗസ്റ്റില്‍ മരണമണടഞ്ഞ വേദനയിലാണ് താൻ ഈ ആവശ്യമുന്നയിക്കുന്നതെന്നും പ്രധാനമന്ത്രിക്ക് അയച്ച പരാതിയില്‍ കെ.വി തോമസ് വ്യക്തമാക്കി.
ഭാര്യയുടെ മരണം തനിക്കുണ്ടാക്കിയ വേദന വളരെ വലുതാണ്. ഇതുപോലെ പതിനായിരക്കണക്കിന് ആളുകള്‍ ഇന്ന് വേദന അനുഭവിക്കുന്നുണ്ട്. കോവിഡ് ബാധ ഇന്ത്യയില്‍ അഞ്ച് ലക്ഷത്തോളം പേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമാക്കിയെന്നാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈയൊരു സാഹചര്യത്തില്‍ കോവിഡ് മഹാമാരിയേയും പ്രതിരോധത്തിനായി നല്‍കിയ വാക്സിൻ കൈകാര്യം ചെയ്തതിനെക്കുറിച്ചും ഗൗരവമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണം. കോവിഡിനെ പ്രതിരോധിക്കാൻ നടത്തിയ വാക്സിനുകള്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്തുവെന്നും പരാതിയും ഉണ്ട്.
വളരെ ആരോഗ്യമുണ്ടായിരുന്ന നിരവധി ആളുകള്‍ കോവിഡ് പ്രതിരോധ വാക്സിൻ എടുത്ത ശേഷം മരണപ്പെട്ടുവെന്നും ഇതിന്റെ കാരണം കണ്ടെത്താൻ അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.