സുബൈർ വധം; ‘കാര്‍ കൊണ്ടുപോയത് ബിജെപി പ്രവര്ത്തകന്’; നിര്‍ണായക വെളിപ്പെടുത്തല്‍
സ്വന്തം ലേഖകൻ
പാലക്കാട്: പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സുബൈറിന്റെ വധത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍.
കൊലയാളി സംഘം സഞ്ചരിച്ച കാറുകളിലൊന്ന് വാടകയ്ക്കെടുത്തത് ബിജെപി പ്രവര്‍ത്തകനാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഈ കാര്‍ ഉപേക്ഷിച്ച നിലയില്‍ കഞ്ചിക്കോട് നിന്ന് കണ്ടെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രമേശ് എന്ന ബിജെപി പ്രവര്‍ത്തകനാണ് കാര്‍ കൊണ്ടുപോയതെന്ന് വാഹനം വാടകയ്ക്ക് നല്കിയ അലിയാര് പറയുന്നു. കൃപേഷ് എന്ന വ്യക്തിയുടെ പേരിലുള്ളതാണ് കാര്‍. ഇത് ഉപയോഗിക്കുന്നത് അലിയാര് ആണ്. അമ്പലത്തില്‍ പോകാനാണ് എന്ന് പറഞ്ഞാണ് ഇന്നലെ രാവിലെ 9.30ന് കാര്‍ രമേശ് കൊണ്ടുപോയത്. സംഭവം നടന്ന ശേഷം രമേശിൻ്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.
കൊല്ലപ്പെട്ട സുബൈറിൻ്റെ വീടിനടുത്താണ് രമേശ് താമസിക്കുന്നത്. പൊലീസ് ഇന്നലെ തന്നെ തേടിയെത്തിയിരുന്നെന്നും അലിയാര് പറഞ്ഞു.
KL9 AQ 79 Ol എന്ന ഓള്‍ട്ടോ 800 കാര്‍ ആണ് കഞ്ചിക്കോട് വ്യവസായിക മേഖലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് കാര്‍ കണ്ടതെന്ന് സമീപത്തെ കടയുടമ പറയുന്നു. രണ്ട് മണിയോടെയാണ് കാര്‍ കണ്ടത്. ഹൈവേക്കടുത്താണ് ഇത്. സംശയം തോന്നി രാത്രി 10 മണിയോടെ പൊലീസിനെ അറിയിച്ചതായി കടയുടമ രമേശ് കുമാര്‍ പറഞ്ഞു.
കൊലപാതകം നടന്ന പാറയില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെയാണ് വാഹനം ഉപേക്ഷിച്ചത്. കൊലയാളിസംഘം കാര്‍ ഇവിടെയുപേക്ഷിച്ച് തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് സംശയിക്കുന്നത്. കേസില്‍ തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അഞ്ചംഗ കൊലയാളി സംഘം കൊഴിഞ്ഞാമ്പാറ എത്തിയശേഷം തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചനയെന്ന് ഇന്നലെത്തന്നെ പൊലീസ് പറഞ്ഞിരുന്നു. കൃത്യമായി തയാറാക്കിയ പദ്ധതി പ്രകാരമാണ് കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊലയാളികള്‍ രണ്ടു വാഹനങ്ങളിലായി എത്തിയെന്നാണ് സാക്ഷിമൊഴി. ഒരു വാഹനം കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സഞ്ജിത്ത് മരിക്കുന്നതിന് മുൻപ് തന്നെ കാര്‍ വര്‍ക്ക്ഷോപ്പിലായിരുന്നു. ആരാണ് കാര്‍ ഉപയോഗിക്കുന്നതെന്ന് അറിയില്ലെന്നും പിതാവ് ആറുമുഖന്‍ പറഞ്ഞു.
സഞ്ജിത്ത് മരിക്കും മുൻപ് കാര്‍ കേടായിരുന്നു. അത് നന്നാക്കാന്‍ വര്‍ക്ക്ഷോപ്പില്‍ നല്‍കിയിരിക്കുകയായിരുന്നു. പിന്നീട് തിരികെ വാങ്ങിയിരുന്നില്ല. ഏത് വര്‍ക്ക് ഷോപ്പിലെന്നറിയില്ല. താന്‍ തിരുപ്പൂരിലാണുള്ളത്. സഞ്ജിത്തിന്റെ സഹോദരനും തിരുപ്പൂരിലാണ് ഉള്ളത്. തിരുപ്പൂരില്‍ കട നടത്തുകയാണ് തങ്ങള്‍. സഞ്ജിത്തിന്റെ കാര്‍ സുബൈറിന്റെ കൊലയാളി സംഘം ഉപയോഗിച്ചു എന്ന് വാര്‍ത്തകളിലാണറിഞ്ഞത്. സഞ്ജിത്തിന് വലിയ സുഹൃദ് വലയം ഉണ്ട്. അവരാരെങ്കിലുമാണോ ഇതിന് പിന്നിലെന്ന് അറിയില്ല. കാര്‍ സംബന്ധിച്ച് കൂടുതല്‍ അറിയില്ലായിരുന്നു, ഏത് വര്‍ക്ക്ഷോപ്പിലാണെന്നും അറിയില്ലായിരുന്നു. അതിനാലാണ് സഞ്ജിത്തിന്റെ മരണശേഷം കാര്‍ തിരികെയെടുക്കാഞ്ഞതെന്നും ആറുമുഖന്‍ പറഞ്ഞു.
ഇക്കാര്യം സഞ്ജിത്തിന്റെ ഭാര്യ അര്‍ഷികയും സ്ഥിരീകരിച്ചു. സഞ്ജിത്ത് മരിക്കുന്നതിന് ഒന്നരമാസം മുൻപ് വര്‍ക്ക്ഷോപ്പില്‍ നല്‍കിയിരുന്നു. ഏത് വര്‍ക്ക്ഷോപ്പ് എന്നറിയില്ല. മുപ്പതിനായിരത്തിനടുത്ത് ചെലവ് വരുമെന്ന് പറഞ്ഞു. തൻ്റെ കൈയ്യിലും പണമില്ലായിരുന്നു. സഞ്ജിത്തിൻ്റെ മരണശേഷം കാറിനെക്കുറിച്ച് അന്വേഷിച്ചില്ല എന്നും അര്‍ഷിക പറഞ്ഞു. സഞ്ജിത്തിൻ്റെ ഭാര്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്നലെ രാത്രിയാണ് മമ്പറത്തെ വീട്ടിലെത്തി ചോദ്യം ചെയ്തത്.