നടിയെ ആക്രമിച്ച കേസ്; കേസിലെ സാക്ഷിയായതും സ്ത്രീയെന്ന പരിഗണനയും; കാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചു.
കേസിലെ സാക്ഷിയായതും സ്ത്രീയെന്ന പരിഗണനയും കാവ്യയ്ക്ക് ലഭിക്കുമെന്നും നിയമോപദേശത്തില്‍ പറയുന്നു. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിനും സഹോദരന് അനൂപിനും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാവ്യ മാധവന്റെ ചോദ്യം ചെയ്യലില്‍ തീരുമാനമെടുക്കാന്‍ ക്രൈംബ്രാഞ്ച് യോഗം ചേര്‍ന്നിരുന്നു. കാവ്യയെ എവിടെ വെച്ച് ചോദ്യം ചെയ്യണമെന്ന കാര്യത്തില്‍ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമെടുക്കുക.
ചോദ്യം ചെയ്യല്‍, കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വീട്ടില്‍ വേണമെന്ന ആവശ്യമാണ് ഭാര്യയായ കാവ്യ ഉന്നയിക്കുന്നത്. ഹാജരാകേണ്ട സ്ഥലം കാവ്യയെ ഉടന്‍ അറിയിക്കും.
ചോദ്യം ചെയ്യലിനായി നടി കാവ്യാ മാധവന് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്ന് നേരത്തേ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. സാക്ഷിയാക്കി കണക്കാക്കുന്നതിനാല്‍ ആലുവയിലെ പത്മസരോവരം വീട്ടില്‍ ചോദ്യം ചെയ്യണമെന്നാണ് കാവ്യയുടെ ആവശ്യം.
സാക്ഷിയായതിനാല്‍ ചോദ്യം ചെയ്യലിനു തനിക്കു സൗകര്യപ്രദമായ സ്ഥലം നിര്‍ദേശിക്കാന്‍ അവകാശമുണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കാവ്യ. പൊലീസ് ക്ലബ് ഒഴിവാക്കി മറ്റൊരു സ്ഥലം ക്രൈംബ്രാഞ്ച് ഇതുവരെ നിര്‍ദേശിച്ചിട്ടില്ല. ഇതേ കേസിലെ മറ്റൊരു സാക്ഷിയായ സംവിധായകന് ബാലചന്ദ്രകുമാറിനൊപ്പവും കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.