നടിയെ ആക്രമിച്ച കേസ്; സായ് ശങ്കറില്‍ നിന്ന് വാങ്ങിവച്ച ഗാഡ്ജറ്റുകള്‍ ഹാജരാക്കണം; ദിലീപിന്റെ അഭിഭാഷകര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്.
സൈബര്‍ വിദഗ്ദ്ധന്‍ സായ് ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാമന്‍പിള്ള അസോസിയേറ്റ്സിന് നോട്ടീസ് നല്‍കിയത്.
സായ് ശങ്കറില്‍ നിന്ന് വാങ്ങിവച്ച ഗാഡ്ജറ്റുകള്‍ ഹാജരാക്കണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ കൈയിലുണ്ടായിരുന്ന ചില ഡിജിറ്റല്‍ രേഖകള്‍ ദിലീപിന്റെ അഭിഭാഷകര്‍ വാങ്ങിവച്ചെന്ന് സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. ഇത് ഹാജരാക്കണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കര്‍.
ദിലീപിന്റെ ഫോണില്‍ നിന്ന് ചില നിര്‍ണായക വിവരങ്ങള്‍ സായ് ശങ്കര്‍ മായ്ച്ചു കളഞ്ഞെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തെളിവുനശിപ്പിക്കല്‍ ഉള്‍പ്പെടെ കുറ്റങ്ങള്‍ ചുമത്തി ഏഴാം പ്രതിയാക്കിയത്. ദിലീപിനും അഭിഭാഷകര്‍ക്കുമെതിരെ ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയ സായിയുടെ രഹസ്യമൊഴി എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അഭിഭാഷകര്‍ ആവശ്യപ്പെട്ടതനുസരിച്ച് ദിലീപിന്റെ രണ്ട് ഐ ഫോണുകളില്‍ നിന്ന് 12 ചാറ്റുകളും ഫോട്ടോകളുമുള്‍പ്പെടെയുള്ള രേഖകളാണ് സായ് ശങ്കര്‍ നീക്കിയത്. ദിലീപിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്.
രേഖകളില്‍ കോടതിയിലെ കൈയെഴുത്ത് പകര്‍പ്പുകളും മറ്റും ഉണ്ടായിരുന്നെന്ന് സായ് വ്യക്തമാക്കിയിരുന്നു. സായിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് ഇന്ന് വിചാരണക്കോടതിയില്‍ ഹാജരാകും. കോടതി നടപടികളിലെ ചില രേഖകള്‍ മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ന്നതില്‍ വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. പ്രതിഭാഗം നല്‍കിയ ഹര്‍ജിയിലായിരുന്നു നിര്‍ദേശം.