play-sharp-fill
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; കണ്ണൂരില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു; മഴയിലും കാറ്റിലും വന്‍ നാശനഷ്ടം; അഞ്ച് ദിവസം മഴ തുടരും;  തെക്കന്‍ കേരളത്തില്‍ കൂടുതല്‍ സാധ്യത; അതീവ ജാഗ്രത നിർദ്ദേശം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; കണ്ണൂരില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു; മഴയിലും കാറ്റിലും വന്‍ നാശനഷ്ടം; അഞ്ച് ദിവസം മഴ തുടരും; തെക്കന്‍ കേരളത്തില്‍ കൂടുതല്‍ സാധ്യത; അതീവ ജാഗ്രത നിർദ്ദേശം

സ്വന്തം ലേഖകൻ

കണ്ണൂര്‍: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മഴയിലും കാറ്റിലും വന്‍നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.


കണ്ണൂര്‍ കൂത്തുപറമ്പ് കൈതേരിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. കൈതേരിയിടം സ്വദേശി ജോയി ( 50 ) ആണ് മരിച്ചത്. വെല്‍ഡിങ് തൊഴിലാളിയാണ് ജോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം പോത്തന്‍കോട് തൊഴിലുറപ്പ് ജോലിക്കിടെ ഒന്‍പത് പേര്‍ക്ക് മിന്നലേറ്റു. മലപ്പുറത്ത് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ മരംവീണു. കോഴിക്കോട് കൊടുവള്ളിയില്‍ തെങ്ങുവീണ് ഒരാള്‍ക്ക് പരിക്കേറ്റു. തൃശൂര്‍ ഒല്ലൂരില്‍ മരംവീണ് ഏറെനേരം ഗതാഗതം തടസപ്പെട്ടു.

മഞ്ചേരി, വേങ്ങര, പാണക്കാട്, കാരക്കുന്ന് മേഖലകളിലാണ് മലപ്പുറത്ത് കനത്ത മഴയും കാറ്റുമുണ്ടായത്. നിരവധി മരങ്ങള്‍ കടപുഴകി. വൈദ്യുതി തൂണുകളും ഒടിഞ്ഞുവീണു. മരങ്ങള്‍ വീണ് വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായി.

വിനോദസഞ്ചാര കേന്ദ്രമായ കോട്ടക്കുന്നില്‍ മരങ്ങള്‍ വീണതിനെ തുടര്‍ന്ന് പാര്‍ക്ക് താത്ക്കാലികമായി അടച്ചു. കോഴിക്കോട് മലയോര മേഖലയില്‍ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കൊടുവളളി കിഴക്കോത്ത് വീടിനുമുകളില്‍ തെങ്ങ് കടപുഴങ്ങി വീണ് ഒരാള്‍ക്ക് പരിക്കേറ്റു.
പന്നൂര്‍ കണ്ടംപാറക്കല്‍ ഷമീറയ്ക്കാണ് പരിക്കേറ്റത്. വീടിന്‍റെ മേല്‍ക്കൂര ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു.
ചക്കിട്ടപാറ,കൂരാച്ചുണ്ട് , വിലങ്ങാട് മേഖലകളില്‍ വ്യാപകമായി മരം കടപുഴകി വീണ് ഗതാഗത തടസ്സമുണ്ടായിരുന്നു. പലയിടങ്ങളിലും വൈദ്യുതി ബന്ധവും താറുമാറായി. നഗരമേഖലയില്‍ ശക്തമായ മഴ ഇതുവരെയില്ല.

തൃശൂര്‍ നഗരത്തിലും ചാലക്കുടിയിലും മഴ കനത്തു. ഒല്ലൂരില്‍ നിര്‍ത്തിയിട്ട രണ്ട് കാറുകള്‍ക്ക് മുകളില്‍ മരംവീണു. ആളപായം ഇല്ല. ആലപ്പുഴയില്‍ കുട്ടനാട് , അപ്പര്‍ കുട്ടനാട് മേഖലകളിലും മഴ ശക്തമായിരുന്നു. കാര്യമായ നാശനഷ്ടങ്ങളില്ല.

ഇടുക്കിയില്‍ വണ്ടിപ്പെരിയാറിലും നെടുങ്കണ്ടത്തുമാണ് മഴ ശക്തമായത്. പത്തനംതിട്ടയില്‍ ഉച്ചയ്ക്ക് ശേഷം വിവിധ കനത്ത മഴയാണ്. മലയോര മേഖലയില്‍ പലയിടത്തും മരങ്ങള്‍ ഒടിഞ്ഞ് വീണു. കാര്യമായ മറ്റ് നാശനഷ്ടങ്ങള്‍ നിലവില്‍ ഇല്ല. ഇടവിട്ട് ഇടവിട്ട് മഴ ശക്തിയായി പെയ്യുകയാണ്. പന്തളം, തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി മേഖലകളിലാണ് മഴ ശക്തമായി പെയ്യുന്നത്.

തിരുവനന്തപുരം പോത്തന്‍കോട് പഞ്ചായത്തിലെ മണലകം വാര്‍ഡില്‍ ജോലി ചെയ്യുകയായിരുന്ന 9 പേര്‍ക്കാണ് മിന്നലേറ്റത്. ഇവര്‍ക്ക് പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു.

എന്നാൽ അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളത്തില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യത. ഇന്നും നാളെയും ചില ജില്ലകളില്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ചില ജില്ലകളില്‍ ഇടിമിന്നലിനും സാധ്യതയുണ്ട്.

10,11, 12 തീയതികളില്‍ തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലെ മലയോര മേഖലയിലും മഴക്ക് സാധ്യതയുണ്ട്.
തെക്കേ ഇന്ത്യക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനത്താലാണ് വരുന്ന അഞ്ച് ദിവസവും മഴക്ക് സാധ്യത. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. മറ്റൊരു ചക്രവാതചുഴി ശ്രീലങ്കക്ക് മുകളില്‍ സ്ഥിതിചെയ്യുന്നുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.