കള്ളനോട്ടുകള്‍ ഉണ്ടാക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രയവിക്രയം നടത്തി; അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയതോടെ വിദേശത്തേക്ക് മുങ്ങി; ഇരുപത്തിയൊൻപത് വര്‍ഷത്തിന് ശേഷം പ്രതിയെ ക്രൈംബ്രാഞ്ച് കോട്ടയം യൂണിറ്റ് പിടികൂടി
സ്വന്തം ലേഖിക
കോട്ടയം: കള്ളനോട്ട് കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ 29 വര്‍ഷത്തിന് ക്രൈംബ്രാഞ്ച് കോട്ടയം യൂണിറ്റ് പിടികൂടി.
എറണാകുളം, തൃക്കാക്കര, കണ്ണമുറി വീട്ടില്‍ ദീപ്ചന്ദ് (55)നെയാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി അമ്മിണിക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1991ല്‍ പാമ്പാടി, ചേന്നംപ്പള്ളി ഭാഗത്ത് 12,58,790 രൂപ മൂല്യമുള്ള വ്യാജനോട്ടുകള്‍ ഉണ്ടാക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രയവിക്രയം നടത്തിയെന്നാണ് കേസ്. പാമ്പാടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് 1993ല്‍ പ്രതിയെ അറസ്റ്റ്ചെയ്തു.
തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ പ്രതി വിദേശത്തേക്ക് കടന്നു. യുഎഇയിലും, മുംബൈയിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി എറണാകുളത്ത് എത്തിയതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കാക്കനാട്ടുള്ള സഹോദരന്റെ ഫ്ലാറ്റില്‍ നിന്ന് പിടികൂടുകയായിരുന്നു.
കോട്ടയം ക്രൈം ബ്രാഞ്ചിലെ എഎസ്‌ഐമാരായ ഷാജന്‍ മാത്യു, ഗിരീഷ് ബി, എസ് സി പി ഓ മാരായ പ്രമോദ് എസ് കുമാര്‍, സുനിമോള്‍, സിപിഒ ജാഫര്‍ സി റസാക്ക് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.