കൂടുവച്ച് കൈയൊഴിഞ്ഞ് വനംവകുപ്പ്; ഇതെത്ര കണ്ടതാ എന്ന് പുലിയും…! പുലിപ്പേടിയില്‍ മുണ്ടക്കയത്തെ മലയോരജനത
സ്വന്തം ലേഖകൻ
മുണ്ടക്കയം: മലയോര ജനത പുലിപ്പേടിയില്‍ കഴിയാന്‍ തുടങ്ങിയിട്ട് നാളേറെയായി.
ഇടക്കിടെ വന്ന് കാലികളെ കൊന്നിട്ടിട്ടു പോകുന്ന പുലിയുടെ കാല്‍പ്പാടുകള്‍ മാത്രമാണ് വനംവകുപ്പിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്.
പുലിയെ കണ്ടെന്നു പറയുന്ന സ്ഥലത്ത് കൂടു സ്ഥാപിക്കുന്നതോടെ തീരുന്നു വനംവകുപ്പിന്റെ കൃത്യ നിര്‍വഹണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടി.ആര്‍.ആന്‍ഡ് ടി.എസ്റ്റേറ്റില്‍ രണ്ടിടങ്ങളില്‍ കൂട് സ്ഥാപിച്ചിട്ടുണ്ട്. ഇ.ഡി.കെ.ഒന്നാം ഭാഗത്ത് രണ്ടാമത് സ്ഥാപിച്ച കൂട്ടിലും പുലി കുടുങ്ങാതായതോടെ എസ്റ്റേറ്റ് നിവാസികളുടെ ഭീതി ഇരട്ടിച്ചു.
എസ്റ്റേറ്റുമായി അതിര്‍ത്തി പങ്കിടുന്ന വനത്തോട് ചേര്‍ന്ന പുഞ്ചവയല്‍ പാക്കാനത്തും വളര്‍ത്തുമൃഗത്തെ പുലി പിടിച്ചു. ഇ.ഡി.കെ.ഡിവിഷനില്‍ പശുക്കിടാവിനെ കടിച്ചുകീറി കൊന്നനിലയില്‍ കണ്ടതോടെയാണ് തേക്കടിയില്‍ നിന്ന് വനംവകുപ്പ് കൂട് കൊണ്ടുവന്നത്.
തുടര്‍ന്ന് ചെന്നാപ്പാറയുടെ വിവിധ മേഖലകളില്‍ കൂട് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇ.ഡി.കെ.ഒന്നാം ഭാഗത്ത് മറ്റൊരു പശുക്കിടാവിനെക്കൂടി പുലി അക്രമിച്ച് കൊന്നതോടെ കൂട് അവിടേയ്ക്ക് കൊണ്ടുവരുകയായിരുന്നു. എന്നാൽ ഇവിടെയും ദിവസങ്ങള്‍ കൂട് സ്ഥാപിച്ചെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല.
മുന്‍പഞ്ചായത്ത് അംഗം ടി.ഡി. ഗംഗാധരന്റെ വളര്‍ത്തുനായയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് അജ്ഞാത മൃഗത്തിന്റെ കാല്‍പ്പാടുകള്‍ കൂടിന് സമീപം കണ്ടത്.നായയുടെ തുടലും ബെല്‍റ്റും പൊട്ടിവീണ നിലയിലും സമീപത്ത് രക്തവും കണ്ടതോടെ പുലിയുടെ സാന്നിധ്യം ഉറപ്പിക്കുകയാണ് പ്രദേശവാസികള്‍. വനപാലകര്‍ ഇത് സ്ഥിരീകരിച്ചില്ല.
ശാസ്ത്രീയ പരിശോധനയ്ക്ക് പുലിയുടെ സാന്നിദ്ധ്യം ഉറപ്പിക്കാനാവൂ എന്ന നിലപാടിലായിരുന്നു അവര്‍. എന്നാല്‍ പുലിയുടെ സാന്നിദ്ധ്യം ഉറപ്പിച്ചിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധം ഉയരുകയാണ്.