ആയിരക്കണക്കിന് വാഹനങ്ങള്‍ നിരത്തില്‍; തലയില്‍ കൈവച്ച് പൊലീസ്; കോവിഡ് ആഘോഷമാക്കാന്‍ കഞ്ഞിക്കുഴി- കളക്ട്രേറ്റ് റോഡില്‍ ജനത്തിരക്ക്; നഗരത്തിലെ വിശേഷങ്ങളറിയാന്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി പായുന്ന കോട്ടയംകാര്‍

ആയിരക്കണക്കിന് വാഹനങ്ങള്‍ നിരത്തില്‍; തലയില്‍ കൈവച്ച് പൊലീസ്; കോവിഡ് ആഘോഷമാക്കാന്‍ കഞ്ഞിക്കുഴി- കളക്ട്രേറ്റ് റോഡില്‍ ജനത്തിരക്ക്; നഗരത്തിലെ വിശേഷങ്ങളറിയാന്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി പായുന്ന കോട്ടയംകാര്‍

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: കഞ്ഞിക്കുഴി മുല്‍ കളക്ട്രേറ്റ് വരെയുള്ള ഭാഗങ്ങളില്‍ ഇന്ന് രാവിലെ നിരത്തിലിറങ്ങിയത് ആയിരത്തിലധികം വാഹനങ്ങള്‍. സെമി ലോക്ക് ഡൗണിന് നിയന്ത്രണങ്ങള്‍ സംസ്ഥാനത്തുടനീളം നിലനില്‍ക്കുമ്പോഴാണ് പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും ഇത്തരം നിയമലംഘനം നടക്കുന്നത്.

രാവിലെ ആറ് മണി മുതല്‍ തന്നെ കഞ്ഞിക്കുഴി- കളക്ട്രേറ്റ് റോഡില്‍ തിരക്ക് പതിവിലധികം വാഹനങ്ങള്‍ കടന്ന് പോയിരുന്നു. പതിനൊന്ന് മണിയോട് അടുത്തപ്പോള്‍ ഇത് നിയന്ത്രണാതീതമായി. തിരക്ക് നിയന്ത്രിക്കാന്‍ ട്രാഫിക് പൊലീസുള്‍പ്പെടെ ഇറങ്ങിയെങ്കിലും വാഹനങ്ങളുടെ നിര കൂടിക്കൂടി വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കേയാണ്, ചുമ്മാ ടൗണ് വരെ.. ഒന്ന് പോയി വരാന്‍ വണ്ടിയുമെടുത്ത് ആളുകള്‍ ഇറങ്ങുന്നത്. പൊലീസ് ചോദ്യം ചെയ്യുമ്പോള്‍ ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് രക്ഷപ്പെട്ട ശേഷം വീണ്ടും നഗരത്തിന് വലം വച്ച് നടക്കുകയാണ് ഭൂരിഭാഗവും.

കോവിഡ് പരിശോധനയ്ക്കും ആശുപത്രിയിലേക്കും മറ്റും പോകുന്ന നിരവധി ആളുകളും ഈ ബ്ലോക്കില്‍പെട്ടതായി പരാതിയുണ്ട്.

നിര്‍ദ്ദേശങ്ങള്‍ നല്‍കിയും ബോധവല്‍ക്കരണം നടത്തിയും നഗരത്തില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ നടുവൊടിഞ്ഞു. വ്യാജ രേഖകള്‍ കാണിച്ച് യാത്ര ചെയ്യുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ആശുപത്രിയിലെ പഴയ ചീട്ടും മറ്റുമാണ് ഇക്കൂട്ടരുടെ ആയുധം.

 

ഇത്രയധികം ആളുകള്‍ക്കെതിരെ നിയമനടപടി എടുക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ വിരട്ടിയോടിക്കാന്‍ മാത്രമേ പൊലീസിന് കഴിയുന്നുള്ളൂ. മാനുഷിക പരിഗണന നല്‍കി വെറുതെ വിടുമ്പോള്‍ ഇത്തരക്കാര്‍ നാടിന് തന്നെ ഭീഷണിയാവുകയാണ്.

 

കോവിഡ് വ്യാപനം അതിരൂക്ഷമായ ജില്ലകളില്‍ ഒന്നാണ് കോട്ടയം. അത്യുഗ്ര വ്യാപന ശേഷിയുള്ള മഹാരാഷ്ട്ര വൈറസിന്റെ സാന്നിധ്യം കോട്ടയം നഗരസഭാ പരിധിയില്‍ കൂടി വരികയാണ്. വാര്‍ത്താ മാധ്യമങ്ങളും പൊലീസും ആരോഗ്യവകുപ്പും ദിനംപ്രതി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും ജനങ്ങള്‍ ഇതൊന്നും കാര്യമാക്കുന്നില്ല എന്നതിന്റെ തെളിവാണ് നിരത്തിലെ ഈ തിരക്ക്.